മിഷിഗണ്‍ : വളര്‍ത്തുതത്ത സാക്ഷിയായ കൊലക്കേസില്‍ പിടിയിലായത് കൊല്ലപ്പെട്ടയാളുടെ ഭാര്യ. ഗ്ലെന്ന ഡ്യുറാം എന്ന 49-കാരി ഭര്‍ത്താവ് മാര്‍ട്ടിന്‍ ഡ്യുറാമിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. യു.എസിലെ മിഷിഗണില്‍ 2015-ലാണ് സംഭവം. പുറത്തു നിന്നുള്ള ആളാകാം കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്. 

എന്നാല്‍, വീടിനുള്ളില്‍ നിന്ന് കൈത്തോക്ക് കണ്ടെടുത്തതോടെ ഗ്ലെന്‍ പിടിയിലാകുക ആയിരുന്നു. കുടുംബവഴക്കിനൊടുവില്‍ ഗ്ലെന്ന ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇയാളുടെ മരണത്തിന്റെ ഏക ദൃക്സാക്ഷി ഇവരുടെ വീട്ടില്‍വളര്‍ത്തിയിരുന്ന തത്തയായിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ കൊലപാതകത്തിന് ദമ്പതിമാര്‍ വളര്‍ത്തുന്ന ആഫ്രിക്കന്‍ തത്ത 'ബഡ്' ദൃക്‌സാക്ഷിയാണെന്ന് മാര്‍ട്ടിന്റെ മാതാപിതാക്കളാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. 'ഡോണ്ട് ഷൂട്ട്' എന്ന് മാര്‍ട്ടിന്‍റെ ശബ്ദത്തില്‍ തത്ത ആവര്‍ത്തിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴിനല്‍കിയിരുന്നു. 

കേസില്‍ തത്തയെ സാക്ഷിയായി പരിഗണിക്കാമോ എന്ന് മിഷിഗണ്‍ പൊലീസും കോടതിയും ഏറെ ചര്‍ച്ചചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായില്ല. തത്തയെ കോടതി നടപടികളിലേക്ക് കൊണ്ടുവന്നില്ല. വഴക്കിനൊടുവില്‍ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ഡ്യുറാം വെടിയുതിര്‍ത്തതെന്ന് ജൂറി കണ്ടെത്തി. 

ശിക്ഷ അടുത്തമാസം വിധിക്കും. അഞ്ചുവെടിയുണ്ടകളാണ് മാര്‍ട്ടിന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തിരുന്നത്. മാര്‍ട്ടിനുനേരേ വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിക്കാനും ഗ്ലെന്ന ശ്രമിച്ചിരുന്നു. ഭര്‍ത്താവിന്റെ സമീപത്ത് തലയ്ക്ക് മുറിവേറ്റനിലയിലാണ് ഗ്ലെന്നിനെ കണ്ടെത്തിയിരുന്നത്.