ഇടുക്കി: വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍ നിന്നും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സി.പി.എം പ്രവര്‍ത്തകര്‍ കുടിയിറക്കിയതായി പരാതി. വീട് പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസ് ആക്കി മാറ്റുകയും ചെയ്തു. പുറത്താക്കരുതെന്നുള്ള കോടതി വിധി നടപ്പാക്കാതെ പൊലീസും അലംഭാവം കാണിച്ചു. ഇടുക്കിയിലെ കുമളിക്കടുത്ത് മുരിക്കടിയിലാണ് സംഭവം.

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. മുരുക്കടി സ്വദേശികളായി മാരിയപ്പനും അധ്യാപകനായ മുത്തു എന്ന മുഹമ്മദ് സല്‍മാനും ബന്ധുക്കളാണ്. മാരിയപ്പന്‍ മുത്തച്ചനൊപ്പം മുരിക്കടിയലുള്ള വീട്ടിലായിരുന്നു താമസം. വിവാഹം ശേഷം വീട് മാരിയപ്പന് നല്‍കാമെന്ന് മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നു. ഇതനുസരിച്ച് മാരിയപ്പന്‍ ശശികലയെ വിവാഹം കഴിച്ചു. വിവാഹ ശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമായി. 

ഇതിനിടെ സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ തന്റെ പേരിലാക്കി. തര്‍ക്കം മൂത്തതോടെ മാരിയപ്പന്‍ സിപിഐയെയും സല്‍മാന്‍ സിപിഎം കാരെയും സമീപിച്ചു. സിപിഐ ക്കാര്‍ മാരിയപ്പന് സംരക്ഷണം നല്‍കാനായി വീടിനു മുന്നില്‍ കൊടിനാട്ടി. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചു. നേതാക്കള്‍ ഇടപെട്ട് കൊടി മാറ്റി. മാരിയപ്പന്‍ വീട്ടില്‍ നിന്നും ഒഴിയണമെന്ന നിലപാടുമായി സിപിഎം സല്‍മാനൊപ്പം ചേര്‍ന്നു. വീട്ടില്‍ നിന്നും തങ്ങളെ ഒഴിപ്പിക്കാതിരിക്കാന്‍ ശശികല പീരുമേട് കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചു. ഉത്തരവുമായി എത്തിയപ്പോള്‍ വീട് പാര്‍ട്ടി ഓഫീസായി മാറിയെന്നുമാണ് കുടുംബത്തിന്റെ പരാതി.

തങ്ങളെ ഭീഷണിപ്പെടുത്തിയാണ് പുറത്താക്കിയതെന്നും അവര്‍ ആരോപിച്ചു. വലിയൊരു കത്തിയുമായി അവര്‍ ഭര്‍ത്താവിനെ വെട്ടാന്‍ വന്നു ഞാന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെ തള്ളിയിട്ടു. വസ്ത്രങ്ങള്‍ വലിച്ചു കീറി, മുടിക്കു കുത്തിപ്പിടിച്ചു ശരീരത്തില്‍ പല ഭാഗത്തും പിടിച്ചു, അസഭ്യം പറയുകയും ചെയ്തു- മാരിയപ്പന്റെ ഭാര്യ ശശികല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം രേഖകള്‍ സല്‍മാന്റെ പേരിലായതിനാല്‍ വീട് ഒഴിയണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. വീട് ഉടമ പാര്‍ട്ടി ഓഫീസിനായി വടകയ്ക്ക് നല്‍കിയതെന്നാണ് ഇവരുടെ നിലപാട്. സംഭവം സംബന്ധിച്ച് നടപടിയെടുക്കാന്‍ കുമളി പൊലീസ് തയ്യാറാകുന്നുമില്ല. ജില്ലയില്‍ വളര്‍ന്നു വരുന്ന സിപിഎം സിപിഐ തര്‍ക്കത്തിന്റെ ഭാഗമായി ഇതും മാറിയിരിക്കുകയാണെന്നും ആരോപണമുണ്ട്.

 .