1.3 ലക്ഷംപേര്‍ ഇപ്പോഴും ക്യാമ്പില്‍; പത്തനംതിട്ടയില്‍ പ്രളയകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു
ഇനി 10 ശതമാനം ആളുകളിലേക്കാണ് ദുരിതാശ്വാസ സഹായം എത്താനുള്ളത്. സന്നദ്ധ സംഘടനകളുടെ അടക്കം സഹായത്തോടെ ഇവരിലേക്കും അടിയന്തര സഹായം എത്തിക്കും.
പത്തനംതിട്ട: പത്തനം തിട്ട ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾ പൂര്‍ത്തിയായി. പ്രളയ ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുമ്പോള്‍ അവശ്യസാധനങ്ങള്‍ അടങ്ങുന്ന റേഷന്‍ കിറ്റ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ പ്രളയബാധിതരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റികഴിഞ്ഞു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. എങ്കിലും 130868 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍, അതിനിടെ ദുരിതബാധിതര്‍ക്ക് ആശ്വാസമായി റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 34708 കുടുംബങ്ങള്‍ക്ക് ആകും സഹായം ലഭ്യമാക്കുക. ജില്ലയിലെ രക്ഷാപ്രവര്‍ത്തനവും അവസാനിച്ചു
ഇനി 10 ശതമാനം ആളുകളിലേക്കാണ് ദുരിതാശ്വാസ സഹായം എത്താനുള്ളത്. സന്നദ്ധ സംഘടനകളുടെ അടക്കം സഹായത്തോടെ ഇവരിലേക്കും അടിയന്തര സഹായം എത്തിക്കും. കൂടുതൽ മെഡിക്കൽ സംഘങ്ങളും ഇന്ന് ജില്ലയിൽ എത്തി. മഹാരാഷ്ട്ര ആരോഗ്യ, ജലവിഭവ, വകുപ്പ് മന്ത്രി ഗിരിഷ് മഹാജന്റെ നേതൃത്വത്തിൽ 100 വിദഗ്ധ ഡോക്ടർമാരുടെ സംഘം ആണ് സംസ്ഥാനത്തെ ദുരിത ബാധിത മേഖലകളിലെത്തിയത്.
ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ വളന്റിയർമാരെ നിയോഗിച്ചു. ദുരിതത്തിൽപ്പെട്ട് വീടുകളിൽ കഴിയുന്നവർക്കും സഹായം ലഭ്യമാക്കണമെന്ന് പ്രളയ മേഖലകള്‍ സന്ദർശിച്ച സുരേഷ് ഗോപി എം പി. ആവശ്യപ്പെട്ടു. ജില്ലയിൽ ഇനി അപ്പര്‍ കുട്ടനാട്, പന്തളം മേഖലകളില്‍ ആണ് വെള്ളക്കെട്ട് ഒഴിയാനുള്ളത്.