ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.
ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ദിഗ്സറയിലെ കുടുംബ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ ഗുജറാത്തിലെ പട്ടേൽ കലാപവുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവ് പ്രകാരം ഹാര്‍ദികിന് ഉഞ്ചയില്‍ പ്രവേശിക്കാന്‍ കഴിയില്ല. 2015 ഓഗസ്റ്റ് 25ന് അഹമ്മദാബാദിലെ മഹാറാലിയിൽ ഹാർദിക്കിന്റെ ആഹ്വാനത്തെ തുടർന്ന് പട്ടേൽ യുവാക്കൾ കലാപം നടത്തിയെന്നാണ് കേസ്.
ഹാര്‍ദിക്കിന്‍റെ സഹോദരിയുടെ സുഹൃത്തും സഹപാഠിയുമാണ് കിഞ്ചൽ. ഇരുവരും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്. ആ കൂട്ട് വിവാഹത്തിലൂടെ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാര്‍ദിക്കിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു. വിരങ്കം സ്വദേശിനിയായ കിഞ്ചലിന്റെ കുടുംബം ഇപ്പോള്‍ സൂരത്തിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ട് നാളുകളായിരുന്നു.
എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് കിഞ്ചല്‍. പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന ഹാര്‍ദിക് ഗുജറാത്തിലെ അറിയപ്പെടുന്ന നേതാവാണ്.
