ദില്ലി: സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. യെച്ചൂരി വീണ്ടും മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പിബി തള്ളി. യെച്ചൂരി മത്സരിക്കേണ്ടെന്ന് നിലപാടാണ് പിബി യോഗത്തില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ സ്വീകരിച്ചത്. അടുത്ത മാസം 23 മുതല്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തേക്കും. യെച്ചൂരി മത്സരിക്കുന്നതിനെ പോളിറ്റ് ബ്യൂറോയില്‍ കേരള ഘടകം ശക്തമായി എതിര്‍ത്തു. എന്നാല്‍ രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ നിലപാട്.

യെച്ചൂരിയുടെ നിലവിലെ രാജ്യസഭാ കാലാവധി ഓഗസ്റ്റ് 18ന് തീരും. കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ ബംഗാളില്‍നിന്നു സിപിഎമ്മിന് ഒരാളെ രാജ്യസഭയിലേക്ക് അയയ്ക്കാനാകും. യെച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയെ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താന്‍ കഴിയില്ല.