കോട്ടയം: നടിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നിന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണ്. ദിലീപിന്‍റെ മുന്‍ഭാര്യയായ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്ജ്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നത് വട്ടിളികിയ പോലീസുകാരാണ്. നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് നാദിര്‍ഷ നേരിട്ടു വന്നു പറഞ്ഞിരുന്നു.

സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമാണ്. ദിലീപ് ഒട്ടേറെപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എട്ടു ലക്ഷമുള്ള വീടുകളാണ് നല്‍കിയത്. വീടില്ലാത്തവരുടെ ലിസ്റ്റ് ദിലീപിന്റെ കൈയ്യിലുണ്ട്. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

കോടതി ദിലീന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കാനുള്ള കാരണം വെളിപ്പെടുത്തണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കേസിന്‍റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സയമം ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ കേസെടുത്തതായി അറിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.