മസ്കറ്റ്: പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ ശ്രോതാക്കള്‍ ഏറെ കുറവ്. വിദേശ സന്ദര്‍ശനത്തില്‍ ജനസാന്നിധ്യം കൊണ്ട് കയ്യടി നേടുകയെന്ന പതിവ് ഇത്തവണ തെറ്റി. മസ്കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിന് പ്രതീക്ഷിച്ചത് 30000 ആളുകളെയാണ് എന്നാല്‍ എത്തിയത് 13000 പേര്‍ മാത്രമാണ്. 

എന്‍ഡിഎ സര്‍ക്കാരിന്റെ എണ്ണങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗം കേട്ടതില്‍ ഭൂരിഭാഗവും ആളില്ലാ കസേരകള്‍ എന്ന് ചുരുക്കം. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാന മന്ത്രിയുടെ പ്രസംഗം. മുപ്പതിനായിരം പാസുകള്‍ പരിപാടിയ്ക്കായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്ലക്കാര്‍ഡേന്തിയ പ്രതിഷേധക്കാരും ചടങ്ങിനെത്തിയിരുന്നു. മസ്കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 25000ലേറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതി പേര്‍ പോലും ചടങ്ങിനെത്തിയില്ല.

കോൺഗ്രസ്, സിപിഎം അനുഭാവികൾ പാസ് വാങ്ങിയ ശേഷം മനപൂർവം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ പ്രവാസികൾക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഞായറാഴ്ച ഒമാനിൽ പ്രവർത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാൻ കാരണമായതായി വിലയിരുത്തലുണ്ട്.