റെമി എലിയറ്റ് എന്ന മൂന്നു വയസുകാരിയെയാണ് കാണാതായത് നായയുടെ ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കുട്ടിയെ ചോളപ്പാടത്ത് നിന്ന് കണ്ടെത്തുകയായിരുന്നു

മിസൗറി: വ്യാഴാഴ്ച വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസുകാരിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു അമേരിക്കയിലെ മിസൗറി എന്ന ചെറുപട്ടണം. ഭക്ഷണം നല്‍കിയ ശേഷം അമ്മ അടുക്കളയിലേക്ക് പോയി തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ വീടില്‍ കാണാനില്ലായിരുന്നു. റെമി എലിയറ്റ് എന്ന മൂന്നു വയസുകാരിയെയാണ് കാണാതായത്.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ അതോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചതാണോയെന്ന് അറിയാത്ത വീട്ടുകാര്‍ പൊലീസില്‍ പരാതി. നല്‍കി. വീട്ടുകാരും സുഹൃത്തുക്കളും പൊലീസിനൊപ്പം ചേര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രത്യേക വിമാനത്തിലടക്കം തെരച്ചില്‍ വ്യാപിച്ചിട്ടും കുഞ്ഞിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാതായതോടെ പൊലീസും വീട്ടുകാരും ഒരു പോലെ ആശങ്കയിലായി. 

വീടിന് കുറച്ചകലെയുള്ള ഒരു ചോളപ്പാടത്ത് നിന്ന് നായയുടെ ശബ്ദം അസാധാരണമായ രീതിയില്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നായയുടെ ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കുട്ടിയെ ചോളപ്പാടത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കൊതുകടിയേറ്റതല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കുഞ്ഞിന് ഉണ്ടായിട്ടില്ല. രൂക്ഷമായ കാലാവസ്ഥയിലും കുഞ്ഞിന് കാവല്‍ നിന്ന വളര്‍ത്തുനായയുടെ ചിത്രം മിസൗറി പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

യോര്‍ക്ഷെയര്‍ ടെറിയര്‍ വിഭാഗത്തിലുള്ള വളര്‍ത്തുനായയാണ് കുഞ്ഞിന് കാവല്‍ നിന്നത്. ഫാറ്റ് ഹെത്ത് എന്നാണ് നായയുടെ പേര്. വ്യാഴാഴ്ച രാത്രി മുകല്‍ കാണാതായ കുഞ്ഞിന് ചോളപ്പാടത്ത് കാവല്‍ നില്‍ക്കുകയായിരുന്നു . എന്നാല്‍ എങ്ങനെയാണ് കുഞ്ഞ് ചോളപ്പാടത്ത് എത്തിയതെന്നത് വ്യക്തമല്ല.