കൊച്ചി:എ.കെ.ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട് കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷിയാണ് ഹർജിക്കാരി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത് റദ്ദാക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സംഭവവുമായി ബന്ധപ്പെട്ടു നിരവധി കേസുകളുണ്ടെന്നും ഇവയെല്ലാം പരിഗണിക്കാതെയാണ് മുന്‍മന്ത്രിയെ കുറ്റവിമുക്തനാക്കിയതെന്നും പറയുന്നു.

പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതും അങ്ങനെ നിരവധി കേസുകള്‍ ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയെല്ലാം കൂടി പരിഗണിച്ചു വേണം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കാനെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇവിടെ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. കേസിന്‍റെ മുൻഗണന ക്രമവും മജിസ്‌ട്രേട് മറികടന്നു.മഹാലക്ഷമിയുടെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. നാളെയാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.