കാസര്‍കോട് കൊലപാതകം; പ്രതികരിക്കാതെ മുഖ്യമന്ത്രി
കാസര്‍കോട് കൊലപാതകം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.
തിരുവനന്തപുരം: കാസകോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തിൽ വച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക ഹര്‍ത്താൽ ആചരിക്കുകയാണ്.