ദില്ലി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടും.

16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം പ്രതിവര്‍ഷം തുടര്‍ന്നും കേന്ദ്രപൂളില്‍ നിന്ന് ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കണം, 2000 മെട്രിക് ടണ്‍ കൂടി പഞ്ചസാര ലഭ്യമാക്കണം, മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. രാവിലെ പത്തരയ്‌ക്ക് പാര്‍ലമെന്‍റ് ഹൗസിലാണ് കൂടിക്കാഴ്ച്ച.

രണ്ടു ദിവസം ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിമാരേയും കാണും. റെയില്‍വേ വികസനം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവള വികസനം എന്നിവയാണ് മുന്‍ഗണനപട്ടിയിലുള്ള കാര്യങ്ങള്‍.