വര്‍ക്കല എംജി എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജുനെ ഇന്നലെ രാത്രിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷക്കിടെ അര്‍ജ്ജുന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്നാരോപിച്ച് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.

കുട്ടിയെ ഡീബാര്‍ ചെയ്യുമെന്നും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുമെന്നും തുടര്‍ പഠനം അനുവദിക്കില്ലെന്നും ബന്ധുക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി വൈസ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി പരാതി. ഇതേ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ആക്ഷേപം

എന്നാല്‍ കുട്ടിയെ ഗുണദോഷിക്കുകയല്ലാതെ, ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ഇതിനിടെ അര്‍ജുന്റെ മരണത്തിനടയാക്കിയവര്‍ക്കതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരുമായി പിന്നീട് മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ വര്‍ക്കല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.