ബംഗളുരു: രാജ്യത്തെ അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്കും പൊലീസിനും അനുമതി നല്‍കിയിട്ടുണ്ടെന്നും നരേന്ദ്രമോദി ബംഗളുരുവില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കള്ളപ്പണത്തിനെതിരായ നീക്കം ജനവിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നത് ചില രാഷ്ട്രീയ പൂജാരിമാരാണെന്നും മോദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ ശ്രമങ്ങള്‍ ചില രാഷ്ട്രീയ പൂജാരിമാര്‍ ജനദ്രോഹപരമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യമാണ്.

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ പരിഗണന വിഷയമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നിന്നും വിദേശത്തേക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി.. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നടപടിയുടെ ഭാഗമായി ഇവരെ കുറ്റവിചാരണ ചെയ്യുന്നതിന് സംസ്ഥാന പൊലീസുകള്‍ക്കും സിബിഐക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് തടയിടുന്നതിനായി റിക്രൂട്ടിങ് ഏജന്‍സികളുടെ ബാങ്ക് ഗ്യാരന്റി ഇരുപത് ലക്ഷത്തില്‍ നിന്ന് അന്പത് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും വിദേശത്തേക്ക് കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചുവരികയാണെന്നും മോദി അറിയിച്ചു. വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്ക് വിദഗ്ദ തൊഴില്‍ പരിശീലന പദ്ധതി ഉടന്‍ തുടങ്ങുമെന്നും മോദി പറഞ്ഞു. കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വലിയ നീക്കത്തിന് പ്രവാസികള്‍ നല്‍കുന്ന പിന്തുണയ്ക്കും മോദി നന്ദി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എംബിസികള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് പറഞ്ഞ മോദി പക്ഷെ പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.