രഹന ഫാത്തിമ അറസ്റ്റിൽ. മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ടതിനാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ നിന്നാണ് രഹനയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. 

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ അറസ്റ്റിൽ. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കൊച്ചി ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹന ഫാത്തിമ.