തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു. എംഎല്‍എ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്നാരോപിച്ച് ബാലരാമപുരം സ്വദേശിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തില്‍ എംഎല്‍എക്കെതിരെ ബാലരാമപുരം പോലീസ് കേസെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനക്കുറ്റം ചുമത്തിയത്.

കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ പീഡനക്കുറ്റമാരോപിച്ച് മൊഴി നല്‍കിയ വീട്ടമ്മയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വീട്ടമ്മ. ഇവരുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്താവും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുക. 

അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗം വീട്ടമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. 
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, വനിതാ സെല്‍ സിസിലി, പാറശാല എസ്‌ഐ പ്രവീണ്‍, വനിതാ സെല്‍ എസ്‌ഐ തങ്കം, നെയ്യാറ്റിന്‍കര എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, മാരായിമുട്ടം എഎസ്‌ഐ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.