കൂടുതല്‍ അന്വേഷണത്തിനായി സന്ദേശം സൈബര്‍ പൊലീസിന് കൈമാറി ജസ്നയുടെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും അയച്ചതാണോയെന്ന സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് പൊലീസ്

കോട്ടയം: പൊലീസിനെ കുഴക്കി ഏരുമേലിയിൽ നിന്ന് കാണാതായ ജസ്നയുടെ അവസാന സന്ദേശം. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നാണ് ജസ്ന സുഹൃത്തിന് അവസാനമായി അയച്ച സന്ദേശം. കൂടുതല്‍ അന്വേഷണത്തിനായി സന്ദേശം സൈബര്‍ പൊലീസിന് കൈമാറി.

ജസ്നയുടെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും സന്ദേശം അയച്ചതാണോയെന്ന സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് പൊലീസ് വിശദമാക്കുന്നു. അപ്പോഴും സുഹൃത്തിന് സന്ദേശം അയച്ച് ജസ്ന ഒളിവില്‍ പോയതാണോയെന്നും മരിക്കാന്‍ ഉദ്ദേശിച്ച് അയച്ചതാണോയെന്ന സംശയവും പൊലീസ് മറച്ച് വക്കുന്നില്ല.

ഇന്നലെ ഏരുമേലി, മുണ്ടക്കയം, കൂട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളില്‍ ജസ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. കോട്ടയം ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പൊലിസ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ജസ്നയുടെ കോളജിലെ വിദ്യാർത്ഥികളും തിരച്ചില്‍ സംഘത്തിൽ ഉണ്ടായിരുന്നു. 

മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ജസ്നക്കായി കേരളത്തിനകത്തും പുറത്തും പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി സെയിന്‍റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

ഏരുമേലിയില്‍ എത്തുന്നത് വരെ ജസ്നയെ കണ്ടവരുണ്ട്. പിന്നിട് പെൺകുട്ടിയെ ആരും കണ്ടില്ല. വിട്ടില്‍ മ‍ടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ ഏരുമേലി പോലിസിന് പരാതി നല്‍കുകയായിരുന്നു.