തിരുപ്പൂരിൽ ബേക്കറി ബിസിനസ് നടത്തുന്ന മലപ്പുറം വേങ്ങര സ്വദേശി ഇസ്മയിലും രണ്ട് സുഹൃത്തുക്കളും പുലർച്ചെ നാലരയോടെയാണ് തിരുപ്പൂരില്‍ നിന്നും പുറപ്പെട്ടത്. പാലക്കാട് കോങ്ങാടിനടുത്ത് പതിനാറാം മൈല്‍ എത്തിയപ്പോള്‍ ഒരു പൊലീസ് വാഹനം ഇവരുടെ കാറിനെ മറികടന്നെത്തി തടഞ്ഞു. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തില്‍ പൊലീസ് യൂണിഫോമിട്ട മൂന്ന് പേരടക്കം 7 പേരാണ് ഉണ്ടായിരുന്നത്. ഇസ്മൈലിനെയും സുഹൃത്തുക്കളെയും പൊലീസ് വാഹനത്തില്‍ പിടിച്ചുകയററിയ ശേഷം ഇവ്‍ വന്ന കാര്‍ യൂണിഫോമിട്ടവര്‍ ഓടിച്ചുകൊണ്ട് പോയി. പിന്നീട് കാറില്‍ വച്ച് മര്‍ദ്ദിച്ച ശേഷം പലസ്ഥലങ്ങളില്‍ ഉപേക്ഷിച്ചു.
കാറിനുള്ളില്‍ പരിശോധന നടത്തിയ ശേഷം കാര്‍ പാടത്ത് ഉപേക്ഷിച്ചു. മര്‍ദ്ദനമേറ്റ ഇസ്മൈലും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോഴാണ് പൊലീസ് വിവരം അറിയുന്നത്. കാറില്‍ സൂക്ഷിച്ചിരുന്ന 17 ലക്ഷം രൂപയാണ് നഷ്ടമായതായി ഇസ്മൈല്‍ പരാതിപ്പെട്ടു. വളരെ ആസൂത്രിതമായ തട്ടിപ്പാണ് നടന്നിട്ടുള്ളത്. കാറില്‍ ഉണ്ടായിരുന്നത് കുഴല്‍പ്പണം ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹേമാംബിക നഗര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
