നിലമ്പൂർ: യാചകന്‍റെ ഭാണ്ഡക്കെട്ട് പരിശോധിച്ച പോലീസിനെപ്പോലും ഞെട്ടിച്ച് വന്‍ പണശേഖരം കണ്ടെത്തി. ചെറു ഭാണ്ഡങ്ങളിലും കൂടുകളിലുമായി സൂക്ഷിച്ചു വെച്ചിരുന്ന പണമാണ് നിലമ്പൂര്‍ പൊലീസ് കണ്ടെടുത്തത്. ഈ പണം പൊലീസ് എണ്ണി തിട്ടപ്പെടുത്തി വരികയാണ്. മാനസിക നില തെറ്റിയതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് കുതിരവട്ടം മാനസിക ആശുപത്രിയിൽ ആക്കിയ മഹാരാഷ്ട്ര സ്വദേശിയായ യാചകന്‍റെ താമസസ്ഥലത്ത് ഉണ്ടായിരുന്ന തുണിസഞ്ചികളിൽ നിന്നുമാണ് ആയിരക്കണക്കിന് രൂപയുടെ പണം കണ്ടെടുത്തത്.
മാനസികനില തെറ്റിയതിനെത്തുടർന്ന് നാട്ടുകാരും പൊലീസും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ഇയാൾ ചില്ലറയ്ക്ക് പകരം നോട്ടിനുവേണ്ടി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ സമീപിക്കുകയായിരുന്നു. സംശയംതോന്നി ഹോംഗാർഡ് വിവരമറിയച്ചതിനെത്തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചെറു ഭാണ്ഡങ്ങളിലും കൂടുകളിലുമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.
ചന്തക്കുന്ന്-കരുളായി റോഡരികിലെ പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മറച്ച ഷെഡ്ഡിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. മരുത സ്വദേശിയായ ആക്രി കച്ചവടക്കാരനായ ഇയാളുടെ സഞ്ചികൾ തിങ്കളാഴ്ച പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്.
കാലപ്പഴക്കംകൊണ്ട് നോട്ടുകൾ പലതും മുഷിഞ്ഞുപോയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിൽ നിന്നും തീവണ്ടി മാർഗം ഷൊർണൂരിൽ എത്തിയ ഇയാൾ ചന്തക്കുന്ന്-കരുളായി റോഡരികിൽ ഭിക്ഷയാചിച്ച് കഴിയുകയായിരുന്നു.
ഇപ്പോൾ ഇയാൾ കുതിരവട്ടത്ത് ചികിത്സയിലാണ്. പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം ഇയാളുടെ ചികിത്സയ്ക്കും മറ്റും ഉപകരിക്കുന്ന രീതിയിൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സിഐ കെ.എം. ബിജു പറഞ്ഞു.
