പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചെന്നുമുള്ള പരാതിയില്‍ ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഒറ്റപ്പാലം പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനികളോട് കാറിലെത്തിയ ഒരാള്‍ അപമര്യാദയായി പെരുമാറി. നഗ്നത പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മൊബൈലില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി എങ്കിലും ഇയാള്‍ കാറോടിച്ച് പോയി. വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി.

കണ്ടാലറിയാവുന്ന ഒരാള്‍ എന്ന് മാത്രമായിരുന്നു കേസില്‍ എഫ്ഐആര്‍ ഇട്ടിരുന്നത്.കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും കാറ്‍ സിനിമാ നടന്‍ ശ്രീജിത് രവിയുടേതാണെന്ന് വ്യക്തമായി. സംഭവസമയത്ത് ശ്രീജിത് രവിയുടെ മൊബൈല്‍ ഫോണ്‍ ലക്കിടി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ശ്രീജിത് രവിയാണ് എന്ന വിവരം സ്ഥിരീകരിക്കാന്‍ അപ്പോഴും പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് രാത്രിയാണ് പല്ലശ്ശേനയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. താന്‍ കാറില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് സെല്‍ഫി എടുത്ത് അയക്കാന്‍ ശ്രമിക്കുമ്പോള്‍ അതുവഴി കടന്നുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെറ്റിധരിച്ചതാണെന്നും താന്‍ മനപൂര്‍വമായി വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത് രവിയുടെ വാദം. 16 പെണ്‍കുട്ടികളടങ്ങുന്ന സംഘമാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത് ഇവരെ വെള്ളിയാഴ്ച സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും. അതിന് ശേഷമാകും കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുക.