കണ്ണൂര്‍: ഷൂഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും ശുഹൈബിന്റെ അച്ഛൻ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മരണം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് വീട്ടിൽ വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.മുമ്പ് ജയിലിൽ വച്ചും ഷുഹൈബിനെ ആക്രമിക്കാൻ ശ്രമം നടന്നതായും മുഹമ്മദ് വ്യക്തമാക്കി. ചിലര്‍ പിന്തുടരുന്നുവെന്ന് ശുഹൈബ് ശബ്ദ സന്ദേശം അയച്ചതായും പിതാവ് പറയുന്നു. 

എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.