ശബരിമല ദര്‍ശനത്തിനെത്തിയ മേരി സ്വീറ്റിയെ പൊലീസ് തിരിച്ചയച്ചു
ട്രെയിന്‍ മാർഗം തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് 46 വയസുള്ള മേരി സ്വീറ്റിയെ തടഞ്ഞത്.
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാർ തടഞ്ഞതോടെ ചെങ്ങന്നൂരിൽ വച്ച് പൊലീസ് തിരിച്ചയച്ചു. ട്രെയിന്‍ മാർഗം തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് 46 വയസുള്ള മേരി സ്വീറ്റിയെ തടഞ്ഞത്. ട്രെയിൻ ഇറങ്ങിയ ശേഷം സ്റ്റേഷൻ വളപ്പിലുള്ള പമ്പയിലേക്കുള്ള കെഎസ്‍ആർടിസി ബസിലേക്ക് കയറുന്നതിന് മുമ്പ് മേരീ സ്വീറ്റിയാണെന്നും പമ്പയിൽ എത്തിയിരുന്നുവെന്നും വിളിച്ച് പറഞ്ഞതോടെയാണ് നാട്ടുകാർ ചുറ്റും കൂടിയത്.
പൊലീസും സ്ഥലത്തെത്തിയതോടെ കൂടുതൽ പ്രതിഷേധക്കാർ നാമജപവുമായി മേരീ സ്വീറ്റിയെ ഉപരോധിച്ചു. പൊലീസ് മേരി സ്വീറ്റിയെ റെയിൽവേ സ്റ്റേഷനിലെ മുറിയിൽ എത്തിച്ച് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസില്‍ പൊലീസ് അകമ്പടിയോടെ മേരി സ്വീറ്റിയെ മടക്കി അയക്കുകയായിരുന്നു. തുലാമാസ പൂജയ്ക്ക് ദർശനത്തിനെത്തിയ മേരി സ്വീറ്റിയെ നേരത്തെ പമ്പയിൽ വച്ച് പ്രതിഷേധക്കാർ തടഞ്ഞതോടെ തിരിച്ചയച്ചിരുന്നു.