ഇടുക്കി: ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കല്‍ തടയുകയും ഭൂസംരക്ഷണ സേനാംഗത്തെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്ക് കളക്ടറുടെ സമന്‍സ്. ഈ മാസം 25-ന് കളക്ടറുടെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കയ്യേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന നിര്‍ദ്ദേശം ഇവര്‍ അവഗണിച്ചതായി സബ് കളക്ടറര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ദേവികളും പ്രിന്‍സിപ്പല്‍ എസ്ഐ ആയ സി.ജെ.ജോണ്‍സന്‍ എസ്ഐ പുണ്യദാസ് എന്നിവര്‍ക്കാണ് ജില്ലാ കലക്ടര്‍ സമന്‍സ് അയച്ചത്. ദേവികളുത്ത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച ഷെഡ് പൊളിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി പി എം പഞ്ചായത്തംഗം സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു. ഭൂസംരക്ഷണ സേനാംഗത്തെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എന്നാല്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് ഇത് അനുസരിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ മജിസ്‍ട്രേറ്റ് എന്ന നിലക്ക് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ഈ മാസം 25 ന് 12 മണിക്ക് നേരിട്ടെത്തി കാരണം ബോധിപ്പിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുന്‍കൂട്ടി അറിയിക്കാതെയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ റവന്യൂ സംഘം പോയതെന്നാണ് പൊലീസിന്റെ നിലപാട്. അതിനാലാണ് യഥാസമയത്ത് നടപടി എടുക്കാന്‍ കഴിയാഞ്ഞതെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി വിളിച്ചു വരുത്തുന്നത് പൊലീസിനിടയില്‍ അതൃപ്തിക്കും കാരണമായിട്ടുണ്ട്.