തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ പണം തട്ടിപ്പ് കേസില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് പൊലീസ്. സിവില്‍ കേസ് കോടതി തന്നെ തീര്‍ക്കട്ടെ എന്നും ചെക്കിന്‍റെ ആധികാരികത പരിശോധിക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ജാസ് ടൂറിസത്തിന്റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് ശ്രീജീത്ത് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ആരോപണം. 

നേരത്തേ പൊലീസ് ശ്രീജിത്തിനെതിരെ കേസ് എടുത്തിരുന്നു. രാഹുൽ കൃഷ്ണയുടെ പരാതിയിലാണ് ചവറ പൊലീസ് കേസ് എടുത്തത്. 
കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പിനോടൊപ്പമാണ് എംഎല്‍എ വിജയന്‍ പിളളയുടെ മകനെതിരെയും പരാതി വന്നത്.

എന്നാല്‍ ജാസ് ടൂറിസത്തിന്‍റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാവിന്റെ മകനായതിനാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നുമാണ് ശ്രീജിത്ത് പരാതിയോട് പ്രതികരിച്ചത്.