സാങ്കേതികവിദഗ്ദ്ധ സംഘവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നാണ് വിവരം. ദേശീയ അന്വേഷണ ഏജന്‍സി സംഘവും ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് എന്‍ ഐ എ സംഘം സംഭവസ്ഥലത്തെത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറില്‍ പൊട്ടിത്തെറി ഉണ്ടായത്. പ്രഷര്‍കുക്കറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ വാടകയ്ക്ക് എടുത്ത കാറിലാണ് സ്ഫോടനമുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഗോമാംസം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടയാള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്താണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും ഇതുപോലുള്ള പൊട്ടിത്തെറികള്‍ ആവര്‍ത്തിക്കുമെന്നും കത്തില്‍ ഭീഷണിയുണ്ട്. വാഹനത്തില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും ഇത് തന്നെയാണോ പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ സംശയമുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ കരിമരുന്നിന്റെ ഗന്ധം സംഭവസമയത്ത് ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ നേരത്തെ കൊല്ലം കളക്ടറേറ്റില്‍ നടന്ന സ്ഫോടനവുമായി ഇതിന് സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. അന്ന് സ്ഫോടനത്തിന് ഉപയോഗിച്ച സര്‍ക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. ഇന്ന് കൊല്ലം ജില്ലാ കളക്ടറായിരുന്ന ഷൈന മോള്‍ തന്നെയാണ് ഇപ്പോള്‍ മലപ്പുറം ജില്ലാ കളക്ടര്‍ എന്ന പ്രത്യേകതയും ഉണ്ട്

വാഹനത്തിന്റെ പിന്‍വശത്താണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവ സമയത്ത് ഈ വാഹനത്തിലും പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.