മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചുവെന്നാണ് ഇപ്പോഴത്തെ മൊഴി. 

അങ്കമാലി: അങ്കമാലിയില്‍ കുഞ്ഞിനെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം പറഞ്ഞത്. മുലപ്പാല്‍ ശിരസില്‍ കയറി മരിച്ചുവെന്നാണ് ഇപ്പോഴത്തെ മൊഴി. 

നാടോടി ദമ്പതികളുടെ കുഞ്ഞിന്‍റെ മൃതദേഹമാണ് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഭര്‍ത്താവ് കൊന്നതാണെന്ന് അമ്മ ആദ്യം പറഞ്ഞത്. സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്‍റെ കുഞ്ഞിനെ ഭര്‍ത്താവ് കൊന്ന് കുഴിച്ചു മൂടിയെന്ന പരാതിയുമായി നാടോടി സ്ത്രീ ഉച്ചയോടെയാണ് പോലീസ് സ്റ്റേഷനിലെത്തുന്നത്. സിഐ ഓഫീസിന് അടുത്ത് കഴിയുന്ന നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട ഇവര്‍ അലറിക്കരഞ്ഞു കൊണ്ട് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവായ മണികണ്ഠനെ പിടികൂടിയ പോലീസ് ഇയാളേയും കൂട്ടി സ്ഥലത്ത് പരിശോധന നടത്തുകയും കുഴിച്ചു മൂടിയ നിലയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും തുടര്‍ന്ന് താന്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോട് ആദ്യമേ പറഞ്ഞത്. ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ സ്ഥലത്തെത്തി കുഞ്ഞിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു.