കൊല്ലം: കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജയമോളെ മനോരോഗ വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. മകന്‍ ജിത്തുജോബിനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്‌ക്ക് തന്നെയായിരുന്നുവെന്നും മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും ജയമോള്‍ ആവര്‍ത്തിച്ചു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിദഗ്ധരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ന് ജയമോളെ ചോദ്യം ചെയ്തത്. മനോരോഗ വിദഗ്ധര്‍ ജയമോളെ പരിശോധിക്കുകയും ചെയ്തു. തനിക്ക് ഏറെനാളായി ഉറക്കക്കുറവ് ഉണ്ടെന്ന് പ്രതി ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മകനെ വീട്ടില്‍ വെച്ച് കൊന്നശേഷം ഭര്‍ത്താവ് വരാറായോ എന്ന് അറിയാനായി ഫോണ്‍വിളിച്ചു നോക്കിയിരുന്നു. അതിന് ശേഷമാണ് ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി വലിച്ചത്. വിറക് എടുത്തുവെച്ച് മൃതദേഹം കത്തിച്ചു. ഇതിനായി അയല്‍വീട്ടില്‍ നിന്ന് മണ്ണെണ്ണ വാങ്ങുകയും ചെയ്തു. ബാത്ത്റൂമിന്റെ സ്ലാബ് ഇളക്കി മൃതദേഹം അതിനകത്ത് ഇടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് മൊഴി നല്‍കയിരുന്നത്.