കൊച്ചി: പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. കൊച്ചി സിറ്റി അസി.കമീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്.

അതേസമയം, സ്ഥാപനത്തിന്റെ എം ഡിയും പ്രമുഖ മതപണ്ഡിതനുമായ എം.എം. അക്ബര്‍ വിദേശത്തേക്ക് രക്ഷപെട്ടതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെ സ്കൂളിലേക്ക് വിവാദപുസ്തകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് എം.എം അക്ബറാണെന്ന് പൊലീസ് പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തു. എം.എം അക്ബറിനെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യനും തീരുമാനിച്ചിരുന്നു.എന്നാല്‍ എം.എം.അക്ബര്‍ ഒരു മാസം മുമ്പ് വിദേശത്തേക്ക് പോയതായി പൊലീസ് തിരിച്ചറിഞ്ഞു. ഖത്തറിലേക്കാണ് രക്ഷപെട്ടത്.

കേസുമായി ബന്ധപ്പെട്ട് പുസ്തക പ്രസാധകരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എം.എം. അക്ബര്‍ വിദേശത്തേക്ക് പോയത്. ഈ സാഹചര്യത്തില്‍ അക്ബറിനെ അടുത്ത ദിവസം തന്നെ പൊലീസ് പ്രതി ചേര്‍ക്കും. കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പുസ്തകഭാഗം പഠിപ്പിച്ചെന്നൊണ് കേസ്.