കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽകുമാർ ദീലീപിന് കൈമാറിയിരുന്നെന്ന് പൊലീസ്. ദൃശ്യങ്ങൾ പകർത്തിയ ഫോണും ദീലീപിന്‍റെ കൈവശമുണ്ടെന്നാണ് സംശയിക്കുന്നത്. ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹർജിയെ എതിര്‍ത്ത് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കൃത്യത്തിൽ ദീലീപിന്‍റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങളുളളത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ദിലീപാണ്. കൃത്യത്തിന് മറ്റുളളവരെ തെരഞ്ഞെടുത്തത് ഒന്നാം പ്രതി സുനിൽകുമാറാണ്. എന്നാൽ വാഹനത്തിനുളളിൽവെച്ച് ചിത്രീകരിച്ച നടിയുടെ ദൃശ്യങ്ങൾ സുനിൽകുമാർ ദീലീപിന് കൈമാറിയിരുന്നെന്ന സുപ്രധാന വിവരമാണ് റിപ്പോർട്ടിലുളളത്. ഇതിന് പ്രതിഫലം നൽകാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഈ തുക കിട്ടാതെ വന്നതോടെയാണ് സുനിൽകുമാർ സഹതടവുകാരുമായി ചേർന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയത്.
ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ മുഖ്യപ്രതി സുനിൽകുമാർ അഭിഭാഷകനായ പ്രദീഷ് ചാക്കോയെ ആണ് ഏൽപിച്ചത്. പ്രദീഷ് ചാക്കോ ഈ ഫോൺ ദീലീപിന് കൈമാറിയെന്നാണ് സംശയിക്കുന്നത്. ഇതിൽ വ്യക്തത വരുത്താൻ അഭിഭാഷകനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദിലീപുമായി അടുപ്പമുളള പല പ്രമുഖരേയും ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. കേസന്വഷണം പുരോഗമിക്കുന്നതിനായും നിർണായകവിവരങ്ങൾ ഇനിയും കിട്ടേണ്ടതിനാലും ദീലീപിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
