ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കളക്ടറുടെ തീരുമാനം ഇന്ന് ഉണ്ടാകും.
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കളക്ടറുടെ തീരുമാനം ഇന്ന് ഉണ്ടാകും. ശബരിമലയില്‍ നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
അതേസമയം, സന്നിധാനത്ത് മഹാ കാണിക്കക്ക് മുന്നിലെ പൊലീസ് വടം മാറ്റി. മഹാ കാണിക്കക്ക് മുന്നിലെ വടം നീക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യമാണ് ഒടുവിൽ പൊലീസ് അംഗീകരിച്ചത്. എന്നാൽ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.
അതിനിടെ ബി ജെ പി സംസ്ഥാന ഉപാധ്യാക്ഷൻ എസ് ശിവരാജന്‍റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു.
ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. വെള്ളിയാഴ്ച 76000 തീർത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിൽ ഏറ്റവുമധികം തീർത്ഥാടകർ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.
