ഇതിനിടെ സുഗന്ധഗിരിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സി കെ ശശീന്ദ്രന്‍ എംഎല്‍എയും രംഗത്ത് വന്നു

വയനാട്: വയനാട് സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണെന്ന് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഇത് എങ്ങനെ പ്രതിരോധിക്കണമെന്നതിനെകുറിച്ച് ഇന്ന് ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

ഇതിനിടെ സുഗന്ധഗിരിയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സി കെ ശശീന്ദ്രന്‍ എംഎല്‍എയും രംഗത്ത് വന്നു. മാസങ്ങളായി സുഗന്ധഗിരിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. രാത്രികാലങ്ങളില്‍ ഇവര്‍ തോക്കുമായെത്തുന്നതിനാല്‍ പിടികൂടാന്‍ തടസമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

സുഗന്ധഗിരിയിലെ നാല് ഗ്രാമങ്ങളിലും പൊലീസെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ദുരിതാശ്വാസ സഹായമായി ലഭിച്ച ആഹാര സാധനങ്ങളടക്കം എടുത്തുകൊണ്ടുപോയ സംഭവം പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഇതിന്‍റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തിരുമാനം. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ളവയുടെ സഹായവും തേടും. ഇന്ന് ചേരുന്ന ഉന്നത
ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമാവുക.

ഇതിനിടെ സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തുന്നത് പൊലീസിന്‍റെ ജാഗ്രതകുറവ് മൂലമാണെന്നാണ് കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറയുന്നത്. പ്രദേശത്ത് രാത്രികാല പൊലീസ് പെട്രോളിംഗ് വേണമെന്ന് ആദിവാസികളും ആവശ്യപ്പെടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്.