സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടപടിയില്ല എംഎല്‍എയ്ക്ക് വേണ്ടി ഗുരുതര വകുപ്പുകളൊഴിവാക്കി ഭീഷണിയുണ്ടെന്ന് അനന്തകൃഷ്ണനും അമ്മയും

കൊല്ലം: അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ കയ്യേറ്റം ചെയ്യുകയും അമ്മയെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന് പരാതിയുണ്ടായിട്ടും നിസാര വകുപ്പുകള്‍ ചുമത്തി ഗണേഷിനെ കുമാറിനെ രക്ഷിക്കാൻ പൊലിസ് നീക്കം. തന്നെ ലൈഗീക ചുവയോടെ അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും ഒരു സ്ത്രീ പരാതിപ്പെട്ടിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച ഒരു വകുപ്പും ഇതുവരെയും ഗണേഷ്കുമാറിനെതിരെ പൊലീസ് ചുമത്തിയിട്ടില്ലെന്ന് മര്‍ദ്ദനമേറ്ര യുവാവിന്‍റെ അമ്മ സീന ആരോപിച്ചു.

സ്ത്രീകളെ കയ്യേറ്റം ചെയ്യുക, അസഭ്യം പറയുക, ലൈംഗിക ചുവയോടെ അംഗവിക്ഷേപം കാണിക്കുക എന്നിവ ആരോപിച്ചാണ് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍റെ അമ്മ സീന പരാതി നല്‍കിയത്. ഇങ്ങനെയൊരു മെഴി ലഭിച്ചാല്‍ ഐപിസി 354 പ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുന്ന പൊലീസ് പക്ഷേ ഗണേഷ്കുമാറിന്‍റെ കാര്യത്തില്‍ കണ്ണടച്ചു. അനന്തകൃഷ്ണന്‍റെ അമ്മ സീന കൃത്യമായിഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടും അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. മകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അത്രിക്രമങ്ങള്‍ തടയാനുള്ള വകുപ്പുകള്‍ മനപൂര്‍വ്വം പൊലീസ് ഒഴിവാക്കി 

അതേസമയം ഗണേഷ് കുമാറിനെതിരെയുള്ള പരാതിയിലെടുത്ത ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കൈയ്യേറ്റം തുടങ്ങിയ അതേ വകുപ്പ് കൂടാതെ മാരാകായുധം കൈവശം വച്ചെന്ന വകുപ്പും കൂട്ടിചേര്‍ത്ത് അനന്തകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തു. ഗണേഷ് കുമാറും പി എ പ്രദീപും വാഹനത്തിന് സൈഡ് നല്‍കാത്തതിന് അനന്തകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്ട്ടിനോട് പ്രതികരിക്കാൻ ഗണേഷ്കുമാര്‍ എംഎല്‍എ തയ്യാറായില്ല. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ഫോണിലോ നേരിട്ടോ പ്രതികരിക്കാൻ കെബി ഗണേഷ്കുമാര്‍ എംഎല്‍എ തയ്യാറായിട്ടില്ല. പത്തനാപുരത്തെ വീട്ടിലുളള എംഎല്‍എ പൊതുപരിപാടികള്‍ റദ്ദാക്കി.