എസ്.എഫ്.ഐ നേതാവിനെ കാമ്പസില്‍ കുത്തിക്കൊന്ന പ്രതികളെ രണ്ടാഴ്ചയായിട്ടും പിടിക്കാനാകാത്തതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ പോലും ഇടത് യുവജന സംഘടനകള്‍ക്ക് കഴിയുന്നില്ല.

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രധാന പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ഇടത് യുവജനസംഘടനകളില്‍ അമര്‍ഷം പുകയുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതിനെതിരെ പരസ്യമായി രംഗത്തുവരാനാകാത്ത ഗതികേടിലാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നേതൃത്വം. പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിയാത്തതിനെതിരെ കെ.എസ്.യു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും എസ്.എഫ്.ഐ.യെ സമ്മര്‍ദ്ദത്തിലാക്കി.

അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് 14 ദിവസമായി. രണ്ടാഴ്ചയായിട്ടും ക്യത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല. മാത്രമല്ല അക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നോ ഇവര്‍ ആരൊക്കെയെന്നോ കൃത്യമായ സൂചനകള്‍ പോലും പോലീസിനില്ല. നേരത്തെ തന്നെ തിരിച്ചറിഞ്ഞ മുഖ്യപ്രതികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്. എസ്.എഫ്.ഐ നേതാവിനെ കാമ്പസില്‍ കുത്തിക്കൊന്ന പ്രതികളെ രണ്ടാഴ്ചയായിട്ടും പിടിക്കാനാകാത്തതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ പോലും ഇടത് യുവജന സംഘടനകള്‍ക്ക് കഴിയുന്നില്ല. ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി മഹാരാജാസ് കോളേജില്‍ കെ.എസ്.യു പരസ്യ പ്രതിഷേധം നടത്തിയിട്ടും എസ്.എഫ്.ഐക്ക് മിണ്ടാട്ടമില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് തത്കാലം പ്രതിഷേധ സമരം തുടങ്ങാന്‍ ഡി.വൈ.എഫ്.ഐക്കും പരിപാടിയില്ല. അഭിമന്യൂ വധകേസിലെ അന്വേഷണത്തിനെതിരെ സൈമണ്‍ ബ്രിട്ടോ പരസ്യമായി രംഗത്തു വന്നതും ഇക്കാര്യത്തില്‍ സിപിഎമ്മിലും യുവജന സംഘടനകളിലും പുകയുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ്. അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ധനശേഖരണ പരിപാടിയിലാണ് സി.പി.എം. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയും ധനശേഖരണം നടത്തുന്നുണ്ട്. അന്വേഷണ പുരോഗതിയില്‍ തത്കാലം വിശ്വസിക്കുന്നുവെന്നാണ് എസ്.എഫ്.ഐയുടെ ഔദ്യോഗിക നിലപാട്.