കേന്ദ്രത്തിന്‍റെ പല നിലപാടുകളും സംസ്ഥാനത്തിന്‍റെ തകർച്ചയ്ക്ക് വഴിവെയ്ക്കുന്നതാണ്.

തിരുവനന്തപുരം: പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം നല്‍കാത്തതിനെതിരെ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ ഫെഡറല്‍ സിസ്റ്റത്തിന്‍റെ പ്രധാന്യത്തെ ഓർമ്മിപ്പിച്ച് കൊണ്ട് പോസ്റ്റിട്ടത്. 

കേന്ദ്രത്തിന്‍റെ പല നിലപാടുകളും സംസ്ഥാനത്തിന്‍റെ തകർച്ചയ്ക്ക് വഴിവെയ്ക്കുന്നതാണ്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർമ്മിപ്പിക്കുന്നു. സംസ്ഥാനങ്ങൾക്ക് സംതൃപ്തി നൽകുന്ന നിലപാടുകൾ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം. നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരിൽ നിന്ന് ഫെഡറൽ സംവിധാനത്തിന്‍റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 

കേന്ദ്രത്തിന്‍റെ വികലമായ നയങ്ങള്‍ മൂലം റേഷനരി ആവശ്യക്കാരിലേക്കെത്തില്ല. ഇതിനെകുറിച്ച് സംസാരിക്കാനാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചതെന്നും എന്നാല്‍ പ്രധാമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴുതി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

കേരളത്തിന്‍റെ പല മേഖലയുടേയും തകർച്ചയ്ക്കു വഴിവയ്ക്കുന്നതാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. പലവട്ടം ശ്രമിച്ചിട്ടും പ്രധാനമന്ത്രിയെ കാണാൻ അനുവാദം നൽകാത്ത നിലപാട് ചരിത്രത്തിലാദ്യമാണ്.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങളെ ആദരിക്കുകയെന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങൾ ചേരുന്നതാണ് രാജ്യത്തിന്‍റെ ശക്തി. സംസ്ഥാനങ്ങൾക്ക് സംതൃപ്തി നൽകുന്ന നിലപാടുകൾ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം. നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരിൽ നിന്ന് ഫെഡറൽ സംവിധാനത്തിന്‍റെ പ്രത്യേകത മനസിലാക്കുന്ന ഇടപെടലുകൾ ഉണ്ടാകുന്നില്ല.

സംസ്ഥാനത്തിന്‍റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിവേദനം നൽകുന്നതിനായാണ് ഏറ്റവും ഒടുവിൽ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡമനുസരിച്ച് റേഷൻ അരി കാര്യക്ഷമമായി ആവശ്യക്കാരിൽ എത്തിക്കാനാകാത്ത സാഹചര്യമാണ്. ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്നതിനുമായാണ് പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്. 

എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്രമായി ഇക്കാര്യത്തിൽ ഒന്നും തീരുമാനിക്കാനാവില്ലെന്നു മന്ത്രി അറിയിച്ചിരുന്നു. നയപരമായ തീരുമാനമാണു വേണ്ടത്. അതിനായാണു പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി അതിനു സമ്മതം തരാത്ത സ്ഥിതിയാണുണ്ടായത്.