ഭർത്താവ് അൻഷാദിനൊപ്പം ഇന്നലെയാണ് പൂർണ്ണ ഗർഭിണിയായ ഷംന ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടു, പിന്നാലെ രക്തപരിശോധനയും നടത്തി. അതിന് ശേഷമാണ് ഷംനയെ കാണാതായത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണിക്കായി പോലീസ് അന്വേഷണം കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ ഷംന എന്ന യുവതിയ്ക്ക് വേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ഷംന ഒരു ബന്ധുവിനെ ഇന്നലെ വൈകീട്ട് ഫോണിൽ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഷംനയെ കാത്ത് ബന്ധുക്കൾ ഇപ്പോഴും എസ്എടി ആശുപത്രിയിലാണുള്ളത്. ഭർത്താവ് അൻഷാദിനൊപ്പം ഇന്നലെയാണ് പൂർണ്ണ ഗർഭിണിയായ ഷംന ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടു, പിന്നാലെ രക്തപരിശോധനയും നടത്തി. അതിന് ശേഷമാണ് ഷംനയെ കാണാതായത്. ആശുപത്രിയിലും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

 ഇന്നലൈ വൈകീട്ട് ഷംന സഹോദരന്റെ ഭാര്യയെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതയാണെന്ന് പറഞ്ഞിരുന്നു . ഇതോടെ സംഭവത്തിൻറെ ദുരൂഹതയേറി. ഷംനയുടെ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ കൊച്ചിയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ആശുപത്രികളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഭർത്താവ് അൻഷാദും പൊലീസിനൊപ്പമുണ്ട്