പൊലീസ് നോക്കിനില്‍ക്കേ സ്വന്തം കുഞ്ഞിനെ പിതാവ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞു

പൊലീസ് സംഘം നോക്കി നില്‍ക്കേ അച്ഛന്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞു. എന്നാല്‍ താഴെ നിന്ന പൊലീസുകാര്‍ കുട്ടിയെ പിടിച്ചതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ തീരനഗരമായ പോര്‍ട്ട് എലിസബത്തിലാണ് സംഭവം.

പോര്‍ട്ട് എലിസബത്തിലെ ടൗണ്‍ഷിപ്പായ ക്വാഡ്‌വെസിയിലെ ചേരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയ പോലീസ് സംഘത്തെ ഭയപ്പെടുത്താനാണ് കുഞ്ഞുമായി 38കാരനായ പിതാവ് കെട്ടിടത്തിന് മുകളില്‍ കയറിയത്. കുട്ടിയെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് യുവാവ് കുഞ്ഞിനെ എറിയുമെന്നായിരുന്നു ഭീഷണി. പൊലീസുകാര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ തലകീഴായി കാലില്‍ തൂക്കി താഴേക്ക് എറിഞ്ഞു. മുകളില്‍ നിന്ന പൊലീസുകാര്‍ക്ക് തടയാന്‍ കഴിയുന്നതിനും മുമ്പേ ആയിരുന്നു അത്. എന്നാല്‍ താഴേക്കു വീണ കുഞ്ഞിനെ ഭാഗ്യത്തിനു കൈയ്യിലൊതുക്കാന്‍ അവിടെ നിന്ന പൊലീസുകാര്‍ക്ക് കഴിഞ്ഞതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

ക്വാഡ്‌വെസിയിലെ ജോയി സ്‌ളോവോ ടൗണ്‍ഷിപ്പില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള 90 ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാനായിരുന്നു നീക്കം. എന്നാല്‍ 150 ലധികം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ കലാപം ഉണ്ടാക്കുകയും കല്ലും മറ്റും വെച്ചും ടയറുകള്‍ കത്തിച്ചും റോഡ് ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റുന്ന സംഘത്തിന് സുരക്ഷ നല്‍കാനായി ദക്ഷിണാഫ്രിക്കന്‍ പോലീസ് പ്രത്യേക ടീമിനെ തന്നെ അയച്ചത്.