ശിക്ഷിക്കപ്പെട്ടത് മൂന്ന് ശതമാനം മാത്രം പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റുന്നു കേസുകള്‍ കോടതികളില്‍ കെട്ടികിടക്കുന്നു

തിരുവനന്തപുരം: പോക്സോ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷക്കപ്പെട്ടത് മൂന്ന് ശതമാനം മാത്രം. വിചാരണ ഘട്ടത്തിലെ മൊഴി മാറ്റമാണ് മിക്ക കേസുകളിലും പ്രതികള്‍ക്ക് അനുകൂലമാകുന്നത്.

കുട്ടികള്‍ക്കെതിരെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുമ്പോഴാണ് ശിക്ഷ നിരക്കിലെ ഈ കുറവ്. ഒടുവില്‍ പുറത്ത് വന്ന കണക്കനുസരിച്ച് 2016ല്‍ സംസ്ഥാനത്ത് 1156 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇത്രത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പക്ഷേ ശിക്ഷിക്കപ്പെട്ടവര്‍ വളരെ കുറവാണ്.

155 കേസുകള്‍ രജിസ്റ്റര്‍ ചെയത തിരുവന്തപുരത്ത് ശിക്ഷിക്കപ്പെട്ടത് 6 പേര്‍ മാത്രമാണ്. 138 കേസുകള്‍ രജിസ്റ്റർ ചെയ്ത മലപ്പുറത്ത് ശിക്ഷ ലഭിച്ചത് 8 പേര്‍ക്ക് മാത്രമാണ്. സംസ്ഥാന ശരാശരി കണക്കാക്കുമ്പോള്‍ മൂന്ന് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യവും ഉണ്ട്. 2014, 15 വര്‍ഷങ്ങളിലെ കണക്കിനേക്കാള്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം സംസ്ഥാനത്ത് കൂടുന്നുവെന്നാണ് ക്രൈംറെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നത്. ദേശീയ തലത്തിലും രജിസ്ററര്‍ ചെയ്യുന്ന കേസുകളുടെ ചെറിയ ശതമാനത്തിലേ ശിക്ഷക്കപ്പെടുന്നുള്ളൂ. അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവും പിഴയുമാണ് വിവിധ വകുപ്പുകളിലായി പോക്സോ കേസുകളില്‍ ചുമത്തുന്നത്.