തപാൽ സമരം തുടരുന്നു പതിനാറാം ദിവസത്തിലേക്ക് പണിയെടുക്കുന്നത് തുച്ഛവേതനത്തിന് രാജ്യത്തെ തപാൽ മേഖല സ്തംഭിച്ചു
ദില്ലി: തപാൽ ജീവനക്കാരുടെ സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്താകെ രണ്ട് ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ അടഞ്ഞ് കിടക്കുകയാണ്. തപാൽ മേഖലയുടെ 89 ശതമാനവും പ്രവർത്തിക്കുന്ന ഗ്രാമീണമേഖലകളെയാണ് സമരം ഏറെ ബാധിച്ചത്.
സേവന-വേതനവ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പതിനഞ്ച് ദിവസമായി ഗ്രാമീൺ ഡാക് സേവക് എന്ന പേരിൽ അറിയപ്പെടുന്ന 2,63,000 കരാർ ജീവനക്കാർ സമരം ചെയ്യുന്നത്. ജോലി ഭാരം കൂടിയിട്ടും ബ്രിട്ടീഷ് ഭരണകാലത്തെ വേതന വ്യവസ്ഥയാണ് താഴേത്തട്ടിൽ ഇപ്പോഴും നിലനിൽക്കുന്നത്. ഡാക് സേവകുമാർക്ക് നാല് മണിക്കൂർ ജോലിയെന്നാണ് വ്യവസ്ഥ. എന്നാൽ രാവിലെ എട്ട് മണിക്ക് തുടങ്ങി വൈകിട്ട് അഞ്ചിന് പോലും അവസാനിക്കാത്ത ജോലിഭാരമാണ് ഇവർക്കിപ്പോൾ. പണി മുടക്കുന്ന ദിവസങ്ങളിലെ ശമ്പളം പൊലും കിട്ടില്ലെന്നറിഞ്ഞിട്ടും പിന്തിരിയാൻ തൊഴിലാളികൾ തയ്യാറല്ല.
സമരത്തെത്തുടർന്ന് ഗ്രാമീണ മേഖലകളിൽ പെൻഷൻ,പാസ്പോർട്ട്,ബാങ്ക് രേഖകൾ,സ്കോളർഷിപ്പുകൾ എന്നിങനെ തപാൽ വഴി വിതരണം ചെയ്യുന്ന സേവനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്. നിലവിൽ കരാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ആറായിരം മുതൽ 8000 രൂപ വരെ മാത്രമാണ്. പെൻഷൻ,പ്രസവാവധി,പ്രൊവിഡൻറ് ഫണ്ട് എന്നീ തൊഴിൽ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല. 2016 ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമലേഷ് ചന്ദ്ര കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.
