വൈകാരിക പ്രതികരണങ്ങള്‍ കൊണ്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല പ്രായോഗികമായി എന്തെങ്കിലും ചെയ്യുകയാണ്‌ വേണ്ടത്‌ മനസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുടരും

ചെന്നൈ: രജനി ചിത്രം 'കാല'യ്‌ക്ക്‌ കര്‍ണാടകത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരേ തമിഴ്നടൻ പ്രകാശ്‌ രാജ്. 'കാല' എങ്ങനെയാണ്‌ കാവേരി പ്രശ്‌നത്തിന്റെ ഭാഗമാകുന്നത്‌? കര്‍ണാടകയിലെ ജനങ്ങള്‍ക്ക്‌ എന്താണ്‌ ആവശ്യമുള്ളതെന്നും അല്ലാത്തതെന്നും തീരുമാനിക്കാന്‍ ഇവര്‍ ആരാണെന്നുമാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

 റിലീസ്‌ ചെയ്യാന്‍ മൂന്ന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കര്‍ണാടകയില്‍ റിലീസിംഗ്‌ അനുവദിക്കില്ലെന്ന്‌ ഉറച്ച നിലപാടിലാണ്‌ കന്നട തീവ്ര സംഘടനകള്‍. ഭൂരിഭാഗം വരുന്ന കര്‍ണാടകത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ തീരുമാനിക്കാന്‍ ഇത്തരം തീവ്രഗ്രൂപ്പുകള്‍ക്ക്‌ അധികാരമില്ല. ഇത്തരത്തിലുള്ള വൈകാരിക പ്രതികരണങ്ങള്‍ കൊണ്ട്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമല്ലെന്നും പ്രായോഗികമായി പ്രവര്‍ത്തിക്കണമെന്നും പ്രകാശ്‌ രാജ്‌ ട്വിറ്ററില്‍ കുറിച്ചു.

"മനുഷ്യനും നദികളും തമ്മില്‍ ആഴമേറിയ ബന്ധമാണുള്ളത്‌. അതുകൊണ്ടാണ്‌ കാവേരിയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ നാം വികാരഭരിതരാകുന്നത്‌. കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ ഈ വിഷയത്തെ വൈകാരികമായി തന്നെയാണ്‌ സമീപിക്കുന്നത്‌. എന്നാല്‍ ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ കൊണ്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. പ്രായോഗികമായി എന്തെങ്കിലും ചെയ്യുകയാണ്‌ വേണ്ടത്‌. ഇരുസംസ്ഥാനങ്ങളിലെയും കര്‍ഷകരും സര്‍ക്കാരും നദീജല വിഷയത്തിലെ വിദഗ്‌ധരും ഒന്നിച്ചിരുന്ന്‌ ചര്‍ച്ച ചെയ്‌താണ്‌ പരിഹാരം കാണേണ്ടത്‌. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും മറ്റ്‌ കാരണങ്ങളും കൊണ്ട്‌ ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ പ്രതികരണങ്ങള്‍ക്ക്‌ ഫലമില്ലാതെയാകും. വികാരങ്ങളുടെ ഇരയാകാതിരിക്കാനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌", പ്രകാശ്‌ രാജ്‌ പറയുന്നു.

രജനീകാന്തിന്റെ പ്രസ്‌താവന എല്ലാവരെയും വേദനിപ്പിച്ചു എന്നുള്ളത്‌ ശരിയാണ്‌. എന്നാല്‍ സിനിമ റിലീസിംഗ്‌ വിലക്കിയത്‌ കൊണ്ട്‌ എന്ത്‌ സംഭവിക്കും? റിലീസ്‌ ചെയ്‌ത സിനിമ കാണണ്ട എന്ന്‌ ജനങ്ങള്‍ തീരുമാനിച്ചാല്‍ അത്‌ പ്രതിഷേധത്തിന്റെ ഭാഗമാണ്‌. എന്നാല്‍ കന്നട ജനങ്ങള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ തീരുമാനിക്കാന്‍ ഈ ഗ്രൂപ്പുകള്‍ക്ക്‌ അധികാരമില്ല.

ഒരു സിനിമ റിലീസിംഗ്‌ തടസ്സപ്പെട്ടാല്‍ അത്‌ നിര്‍മ്മാതാവിന്‌ വന്‍സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമെന്ന്‌ മാത്രമല്ല, പിന്നില്‍ പ്രവര്‍ത്തിച്ച നൂറ്‌ കണക്കിന്‌ സിനിമാപ്രവര്‍ത്തകരുടെ ജീവിതത്തെയും ബാധിക്കും. ഹിന്ദു വിരുദ്ധനെന്നും ദേശവിരുദ്ധനെന്നും ജനങ്ങള്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്‌. കന്നടവിരുദ്ധനെന്ന്‌ വിശേഷിപ്പിച്ചാലും അതില്‍ അത്ഭുതപ്പെടുന്നില്ല. തന്റെ മനസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നുന്ന അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രകടിപ്പിക്കും എന്ന്‌ പറഞ്ഞാണ്‌ പ്രകാശ്‌ രാജ്‌ ട്വീറ്റ്‌ അവസാനിപ്പിക്കുന്നത്‌.