അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പ്രമീള ജയപാല്‍ എഴുത്തുകാരി കൂടിയാണ്. പ്രമീളയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ജനിച്ച പ്രമീള ജയപാല്‍ പിന്നീട് ഇന്തോനേഷ്യയിലേക്കും, അമേരിക്കയിലേക്കും കുടിയേറുകയായിരുന്നു. യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ദക്ഷിണേഷ്യക്കാരിയായ ആദ്യ വനിതയാണ് പ്രമീള. 1979 മുതല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയെ മാത്രം ജയിപ്പിച്ച 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ മത്സരിച്ച പ്രമീള ബ്രാഡി പിനേറ്റൊ വാക്കിംഗ്ഷോയെയാണ് പരാജയപ്പെടുത്തിയത്. പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളാണ് പ്രമീള. 1982ലാണ് പ്രമീള ജയപാല്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.

1965 ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള ജയ്‌പാല്‍ പതിനാറാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷം നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ കരസ്ഥമാക്കി. സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്രമീള രാജ്യാന്തര തലത്തിലും ദേശീയതലത്തിലും ശ്രദ്ധേയയായിരുന്നു.

നേരത്തെ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കറുത്ത വംശജയായ ഒരു പ്രതിനിധി കാലിഫോര്‍ണിയയില്‍നിന്ന് യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 24 വര്‍ഷത്തിന് ശേഷമാണ്. അതുകൊണ്ടുതന്നെ കാലിഫോര്‍ണിയയെ സംബന്ധിച്ച് ഇത് ചരിത്രപരമായ ഒരു തെരഞ്ഞെടുപ്പ് കൂടിയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലോറെറ്റ സാഞ്ചസിനെയാണ് കമല ഹാരിസ് തോല്‍പ്പിച്ചത്. ലാറ്റിന്‍ വംശജരുടെ ഉറച്ച പിന്തുണയാണ് കമല ഹാരിസിന് വിജയമൊരുക്കിയത്. കാലിഫോര്‍ണിയ സംസ്ഥാനത്തെ ആദ്യ വനിതാ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് കമലാ ഹാരിസ് സെനറ്റിലേക്ക് പോകുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യ-ജമൈക്കന്‍ ദമ്പതികളുടെ മകളാണ് കമല ഹാരിസ്. ചെന്നൈയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് കമലാ ഹാരിസിന്റെത്.