Asianet News MalayalamAsianet News Malayalam

സുഗതന്റെ ആത്മഹത്യ; അതേ സ്ഥലത്തുതന്നെ വർക്ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി

  • പുനലൂരിൽ പ്രവാസിമലയാളിയുടെ ആത്മഹത്യ
  • അതേ സ്ഥലത്തുതന്നെ വർക്ക്ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി
pravasi malayali suicide panchayat approval to start workshops

കൊല്ലം: പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സുഗതന്‍റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നൽകി. അതേ സ്ഥലത്തുതന്നെ വർക്ക്ഷോപ്പ് തുടങ്ങാനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നൽകിയത്. എന്നാല്‍, അനുമതി നല്‍കരുതെന്ന് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ എതിര്‍ത്തു. അതേ സ്ഥലത്ത് വർക്ക്ഷോപ്പ് തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ, മുഖ്യമന്ത്രി സുഗതന്റെ കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. നിര്‍മാണത്തിലിരുന്ന വര്‍ക് ഷോപ്പിലാണ് ഉടമ സുഗതന്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ എഐവൈഎഫ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷാണ് കസ്റ്റഡിയിലായത്. നേരത്തെ സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. 

ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറു മാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വന്തമായൊരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇതനുസരിച്ച് പത്തനാപുരത്ത് സ്ഥലം വാടകയ്‌ക്കെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് വയല്‍നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നതെന്ന ആരോപണവുമായി  എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ രംഗത്തു വന്നു.

വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ തന്റെ ബിസിനസ് സംരഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു പിതാവിനെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമീപിച്ചതായി സുഗതന്റെ മകന്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios