ദുബായ്: കേരള സര്‍ക്കാര്‍, പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയിരിക്കുന്ന വിവിധ ആനുകൂല്യ പദ്ധതികളുടെ ബോധവത്കരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ക്ഷേമ നിധിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കും.അംഗത്വം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രവാസക്ഷേമനിധിയില്‍ കുടുംബ പെന്‍ഷന്‍, ചികിത്സാ സഹായം, വിവാഹധന സഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ സഹായം, ഭാവന നിര്‍മാണത്തിനുള്ള ആനുകൂല്യം തുടങ്ങിയവക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ, നേരിട്ട് അപേക്ഷ നല്‍കിയോ ഇതില്‍ അംഗത്വം കരസ്ഥമാക്കുവാന്‍ സാധിക്കും. ഇരുനൂറു രൂപയാണ് അംഗത്വ ഫീസ്.അംഗത്വം അംഗീകരിച്ചു കഴിഞ്ഞാല്‍ മുന്നൂറു രൂപ ഓരോ മാസത്തിലും അടക്കണം.

അറുപതു വയസ്സ് തികയുന്നുവരെ അംശദായം ആയ മുന്നൂറു രൂപ അടക്കുവാന്‍ സാധിക്കും.എന്നാല്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും മാസാമാസം ഉള്ള തുക അടച്ചിരിക്കണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം.ജാബിര്‍ പറഞ്ഞു.

പെന്‍ഷന്‍ തുക മാസം രണ്ടായിരം രൂപ വീതമാണ് നല്‍കുക, അംഗം മരണപെട്ടാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപ ആനുകൂല്യമായി ലഭിക്കും.വിവിധ കാരണങ്ങളാല്‍ അംശദായം ഒരു വര്‍ഷത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്‌ടപെട്ടവര്‍ക്കു, അംഗത്വം നിലനിര്‍ത്തുവാന്‍ ഈ സെപ്റ്റംബര്‍ മാസം മുതല്‍ അടുത്ത ഫെബ്രുവരി മാസം വരെ അവസരം ഉണ്ടാകും.പ​ത്തുലക്ഷം പ്രവാസികളെ അംഗങ്ങളായി ചേര്‍ക്കുവാനാണ് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ലക്ഷ്യം വെച്ചിരിക്കുന്നത്.