വീടും സ്ഥലവും തിരിച്ചു പിടിക്കാനായി പ്രീതാ ഷാജിയുടെ വായ്പാ സമാഹരണം
മാർച്ച് 15നകം 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്‍കിയാല്‍, ജപ്തി നടപടികള്‍ ഒഴിവാക്കി മാനാത്തുപാടത്തെ വീടും സ്ഥലവും പ്രീതാഷാജിക്ക് സ്വന്തമാക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കൊച്ചി: കിടപ്പാടം ബാങ്ക് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്ത എറണാകുളം മാനാത്തുപാടം സ്വദേശി പ്രീതാഷാജിയും കുടുംബവും വീടും സ്ഥലവും തിരിച്ചുപിടിക്കുന്നതിനായി പലിശരഹിത വായ്പാ സമാഹരണം നടത്തുന്നു. പൊതുജനങ്ങളില്‍നിന്നും ബാങ്ക് അക്കൗണ്ട് വഴി 45 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
വർഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കുശേഷമാണ് സ്വന്തം കിടപ്പാടത്തിനായുള്ള സമരത്തില്‍ പ്രീതാഷാജിക്ക് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞത്. മാർച്ച് 15നകം 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്‍കിയാല്‍, ജപ്തി നടപടികള്‍ ഒഴിവാക്കി മാനാത്തുപാടത്തെ വീടും സ്ഥലവും പ്രീതാഷാജിക്ക് സ്വന്തമാക്കാമെന്നാണ് ഉത്തരവ്.
ഈ പണം കണ്ടെത്തുന്നതിനായാണ് അക്കൗണ്ട് രൂപീകരിച്ച് പലിശരഹിത വായ്പാസമാഹരണം നടത്തുന്നത്. നിക്ഷേപിക്കുന്ന പണം തിരിച്ചുനല്‍കുമെന്നും പ്രീതാഷാജി കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.കെട്ടിട നിർമാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനു 3 ലക്ഷം രൂപ ആദ്യ സംഭാവന കൈമാറി.
1994 ൽ ഭർത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു ഇടപ്പള്ളിയിലെ വീടും സ്ഥലവും പ്രീതാഷാജി ഈടായി നൽകിയത്. വായ്പ അടവ് മുടങ്ങിയതോടെ ബാങ്ക് വീടും സ്ഥലവും കടക്കെണിയിൽ പെട്ടു. ഇതോടെയാണ് 8.5 സെന്റ് വരുന്ന കോടികള്‍ വിലമതിക്കുന്ന കിടപ്പാടം 37.5 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ലേലത്തില്‍ വിറ്റത്.
ലേലനടപടി ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് വസ്തു ലേലം കൊണ്ട രതീഷ് നൽകിയ ഹർജി ഹൈകോടതി തള്ളിയതിനെതുടർന്നാണ് കിടപ്പാടം തിരിച്ചുകിട്ടാന്‍ പ്രീതഷാജിക്ക് വഴിയൊരുങ്ങിയത്.