ഗര്‍ഭിണിയായ യുവതിയെ ആണ് കമ്പില്‍ കെട്ടിയത് ആംബുലന്‍സ് സൗകര്യം ലഭിച്ചില്ലെന്ന് പരാതി ആശുപത്രിയിലെത്തിച്ചത് കുടുംബശ്രീയുടെ ജീപ്പില്‍

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കമ്പിൽ കെട്ടി എടുത്തു കൊണ്ട് പോകേണ്ടി വന്നു. ഇടവാണി ഊരിലെ ഗർഭിണിയായ യുവതിയെ പ്രസവത്തിനായി എടുത്തു കൊണ്ട് പോകേണ്ടി വന്നത്. 27 വയസുള്ള യുവതിയെ ആണ് ബന്ധുക്കള്‍ കമ്പില്‍ കെട്ടിത്തൂക്കി പുഴ കടത്തിയത്. ഇന്നലെ കോട്ടത്തറ ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം പുഴയ്ക്ക് അക്കരെ എത്തിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല. പുതൂർ പിഎച്ച്സിയിൽ നിന്നും 
ആംബുലൻസ് സൗകര്യം ലഭ്യമായില്ലെന്നാണ് പരാതി. ഊരില്‍ നിന്നും ആശുപത്രിയിലേക്ക് പോകാന്‍ പുഴ കടക്കണം. എന്നാല്‍ പുഴയ്ക്കക്കരെ കടക്കാന്‍ മഴക്കാലത്ത് ഗതാഗത സൗകര്യം ഇല്ല. വേനക്കാലത്ത് മാത്രമേ ഊരിലേക്ക് ഗതാഗത സൗകര്യം ഒള്ളൂ. മഴക്കാലമായതിനാല്‍ നാലിടത്ത് പുഴ മുറിച്ച് കടന്നാണ് യുവതിയെ സാഹസികമായി മറുകരയിലെത്തിച്ചത്.

ഇവിടേക്ക് ആംബുലന്‍സ് എത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനം എത്തിയില്ല. പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം ആംബുലന്‍സിന്‍റെ ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല. അതുകൊണ്ടാണ് ആംബുലന്‍സ് സേവനം ലഭ്യമാകാതിരുന്നതെന്നാണ് കോട്ടത്തറയിലെ നോഡല്‍ ഓഫീസര്‍ നല്‍കിയ വിശദീകരണം. ആംബുലന്‍സ് എത്താത്തിനെ തുടര്‍ന്ന് കുടുംബശ്രീയുടെ ജീപ്പില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.