പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ടാക്സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ കൊണ്ടുപോകാനാവില്ലെന്ന് ടാക്സി ഡ്രൈവര്‍മാര്‍. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് പ്രതിഷേധക്കാരും അറിയിച്ചു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല. പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ടാക്സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നാണ് തൃപ്തി ദേശായിയുടെ ഇപ്പോഴത്തെയും നിലപാട്. സ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിമാനത്താവളത്തിന് പുറത്തുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തൃപ്തി ദേശായി യാത്ര അവസാനിപ്പിട്ട് തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൂടുതല്‍ പേര്‍ എത്തുന്നത് വിമാനത്താവളത്തില്‍ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്.