റിയാദ്: തീവ്രവാദം നേരിടാന്‍ ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണം തേടി. പ്രചാരണ സമയത്ത് സ്വീകരിച്ച നിലപാടുകള്‍ മയപ്പെടുത്തുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു ട്രംപിന്റെ റിയാദിലെ പ്രസംഗം.. അതേസമയം തീവ്രവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങളും അമേരിക്കയും ഒപ്പുവച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇസ്ലാമിക തീവ്രവാദികളെ നേരിടാന്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ സഹകരണം തേടിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. തീവ്രവാദികളെ നേരിടുന്നതിലൂടെ രണ്ട് വിശ്വാസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല നടക്കുന്നതെന്ന് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗം. ഈ യുദ്ധം നന്മയും തിന്മയും തമ്മിലുള്ളതാണ്. തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ മത വിമര്‍ശം പ്രചരണത്തില്‍ നടത്തിയിരുന്ന ട്രംപ് തന്റെ നയം മയപ്പെടുത്തിയതായി വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം.

അതേസമയം, തീവ്രവാദത്തിനായുള്ള പണമൊഴുക്ക് തടയുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഗള്‍ഫ് സഹകരണ രാജ്യങ്ങളും അമേരിക്കയും ഒപ്പുവച്ചു. ഗള്‍ഫ് സഹകരണ മേഖലയുടെ സുരക്ഷിതത്വത്തിനും സ്ഥിരതയ്‌ക്കും ഊന്നല്‍ നല്‍കിയുള്ള ഉച്ചകോടിയിലാണ് തീവ്രവാദ ഭീകരവാദത്തിന് പണം പോകുന്നത് തടയുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടിത്. മേഖലയില്‍ ഇറാന്‍റെ ഭീഷണി നേരിടുന്നതിന് അമേരിക്കയുടെ പിന്തുണയും ജിസിസി രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി. ജിസിസി സുരക്ഷയ്‌ക്കൊപ്പം മേഖലയിലെ പൊതുവിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്തു. അമേരിക്കയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും ധാരണയായി. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സൗദിയില്‍ നിന്ന് മടങ്ങും.