പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് തീരുമാനത്തെ പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖർജി പ്രസ്താവനയിറക്കിയത്.
കള്ളപ്പണം തടയുന്നതിനുള്ള സർക്കാരിന്റെ ധീരമായ നടപടിക്ക് പൊതുജനങ്ങൾ പൂർണ്ണപിന്തുണ നൽകണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. ആരും പരിഭ്രാന്തരാകാതെ സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നോട്ടുകൾ മാറണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു
അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് കേന്ദ്രത്തിന്റെ തീരുമാനം സഹകരിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. കള്ളനോട്ട് തടയുന്നത് രാജ്യത്തിന്റെ വികസനത്തിന് ഊർജ്ജം നൽകും. നികുതി നൽകുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കള്ളപ്പണം തടയുന്നതിന് രണ്ട് നോട്ടുകൾ പിൻവലിച്ച കേന്ദ്രം എന്തിനാണ് ഉടൻ 500 രൂപയും 2000 രൂപയും പുറത്തിറക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. വിവാഹം പോലുള്ള ചടങ്ങുകൾക്ക് ആഭരണം ഉൾപ്പടെ വാങ്ങുന്നവർ എന്ത് ചെയ്യുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു. എന്നാൽ വിവിധ ബാങ്കുകളും വാണിജ്യസംഘടനകളും കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. തീരുമാനം വന്നതോടെ ദില്ലിയുൾപ്പടെ എല്ലാ നഗരങ്ങളിലും എടിഎമ്മുകളിലും പെട്രോൾ പമ്പുകളിലും പരിഭ്രാന്തി ദൃശ്യമായി. ഇതേത്തുടർന്ന് ജനങ്ങളുടെ പണം സുരക്ഷിതമാണെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.
