ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്.
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ നാവികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ സാഹസികതയും ധൈര്യവും ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് സാന്നിധ്യം വൈകാതെ തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിക്കൊപ്പം മുദ്രാവാക്യം മുഴക്കിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും നാവികർ. ഗോവ, കർവാർ തീരത്ത് ഐഎൻഎസ് വിക്രാന്തിലെ സൈനികർക്ക് മധുരം നല്കിയാണ് നരേന്ദ്ര മോദി ദീപാവലി ആഘാഷിച്ചത്. കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി തങ്ങിയത്. മിഗ് വിമാനങ്ങൾ വിക്രന്തിൽ നിന്ന് പറക്കുന്നതും ഇറങ്ങുന്നതും ആയുധങ്ങൾ വർഷിക്കുന്നതും പ്രധാനമന്ത്രി വീക്ഷിച്ചു. യുദ്ധകപ്പലുകൾ ഐഎൻഎസ് വിക്രാന്തിനൊപ്പം അണിനിരന്നു. പാകിസ്ഥാൻറെ ഉറക്കെ കെടുത്തുന്ന ഐഎൻഎസ് വിക്രാന്ത് ആത്മനിർഭരതയുടെ ഉത്തമ ഉദാഹരണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബ്രഹ്മോസ് ആകാശ് മിസൈലുകളും ഓപ്പറേഷൻ സിന്ദൂറിൽ ശത്രുവിനെ തകർത്തെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി
പത്തു കൊല്ലം മുമ്പ് 125 ജില്ലകളിൽ മാവോയിസ്റ്റുകൾ വൻ ഭീഷണി ഉയർത്തിയിരുന്നു. ഇന്നത് പതിനൊന്നായി കുറഞ്ഞിരിക്കുന്നു. വൈകാതെ ഇതും തുടച്ചു നീക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ജിഎസ്ടി ഇളവിന് ശേഷം വൻ ഉത്സാഹമാണ് ദീപാവലിക്ക് വിപണികളിൽ കണ്ടതെന്ന് നരേന്ദ്ര മോദി സൈനികരോട് പറഞ്ഞു. ബീഹാറിലെ പ്രചാരണം തുടരുമ്പോഴാണ് ഐഎൻസ് വിക്രാന്തിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെ ഈ കാഴ്ചകൾ ഓപ്പറേഷൻ സിന്ദൂറിൻറെ ഓർമ്മകൾ വീണ്ടും ഉയർത്തുന്നത്.



