ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധി ഇത്തവണ പ്രചരണത്തിറങ്ങുമെന്നാണ് സൂചന. എങ്കിലും രാഹുല്‍ ഗാന്ധിതന്നെയാകും പ്രചരണം നയിക്കുക. ബിജെപിക്കും പ്രാദേശിക പാര്‍ടികള്‍ക്കും ഇടയില്‍ വലിയ മുന്നേറ്റമൊന്നും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനാകില്ല.

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ പരീക്ഷണമായിരുന്നു 2012ല്‍ യുപിയില്‍ നടന്നത്. അന്ന് 2007ലെ 22 സീറ്റില്‍ നിന്ന് ആറു സീറ്റ് കൂടുതല്‍ നിയമസഭയിലേക്ക് നേടാനായത് രാഹുല്‍ ഗാന്ധിയുടെ നേട്ടമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി. കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം 3.3 ശതമാനം കൂടുകയും ചെയ്‍തു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നതിന്‍റെ നേട്ടം കൂടിയായിരുന്നു അത്. പക്ഷെ, 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മാത്രമെ യുപിയില്‍ നിന്ന് വിജയിക്കാനായുള്ളു. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാക്കിയാണ് യുപിയില്‍ കോണ്‍ഗ്രസ് ഇത്തവണ പോരിനിറങ്ങുന്നത്. വിജയിക്കുക എന്നതിനെക്കാള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത് തടയുക എന്നതിനാകും കോണ്‍ഗ്രസിന്‍റെ പ്രധാന ശ്രമം.

സഖ്യസാധ്യതകള്‍ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഷീലാ ദീക്ഷിദിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ മുന്നോക്ക വോട്ടുകളും, മുസ്ളീം പരമ്പരാഗത വോട്ടുകളും കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.