ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകം; പൊതുവായ ബന്ധമുണ്ടെങ്കില്‍ അന്വേഷണമാകാം: സുപ്രീംകോടതി
പൊതുവായ ബന്ധം കണ്ടെത്തുകയാണെങ്കിൽ വീണ്ടും അന്വേഷണമാകാമെന്നും കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആദ്യവാരം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി സിബിഐയെ അറിയിച്ചു. ജസ്റ്റിസുമാരായ യു യു ലളിത്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദില്ലി: സാമൂഹ്യ പ്രവർത്തകരായ ദബോൽക്കർ, കൽബൂർഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങളിൽ സമാനമായ ബന്ധം കണ്ടെത്തിയെങ്കിൽ എന്തുകൊണ്ടാണ് കേസ് വീണ്ടും അന്വേഷിക്കാത്തതെന്ന് സിബിഐയോട് സുപ്രീം കോടതി. ഇത്തരത്തിൽ പൊതുവായ ബന്ധം കണ്ടെത്തുകയാണെങ്കിൽ വീണ്ടും അന്വേഷണമാകാമെന്നും കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ജനുവരി ആദ്യവാരം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി സിബിഐയെ അറിയിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ സംഭവങ്ങളില്‍ പൊതുവായ ബന്ധമുണ്ടെന്ന കര്‍ണാടക പൊലീസിന്‍റെ റിപ്പോര്‍ട്ടിനെയും കോടതി പരാമര്‍ശിച്ചു.
നാല് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് തുടരന്വേഷണം നടത്താത്തതെന്നും കോടതി ചോദിച്ചു. കര്‍ണാടക പൊലീസിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഗൗരി ലങ്കേഷിന്റെയും കൽബൂർഗിയുടെയും മരണത്തിന് സമാനതകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദബോൽക്കറിന്റെ കേസ് ഇപ്പോഴും കേന്ദ്ര ഏജൻസി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഗോവിന്ദ് പൻസാരെയുടെ കേസ് കോലാപൂരിൽ വിചാരണകോടതിയിലാണ്. കൽബൂർഗി കേസിൽ മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
2015 ലാണ് കൽബൂർഗിയും പൻസാരെയും കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് അവരുടെ വീടിന് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദബോൽക്കറുടെ കൊലപാതകം 2013 ലായിരുന്നു. ഈ നാല് കൊലപാതകങ്ങളിലും സമാനതകൾ ഉണ്ടെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ഇവരെയെല്ലാം കൊലപ്പെടുത്തിയത്.