വിവാദ ഖനിവ്യവസായികളായ റെഡ്ഡി സഹോദരന്‍മാരുടെ അടുത്തയാളായാണ് ബി.ശ്രീരാമലു അറിയപ്പെടുന്നത്.  

ചിത്രദുര്‍ഗ്ഗ: റെഡ്ഡി സഹോദരങ്ങളുടെ അടുത്ത അനുയായി ബി ശ്രീരാമലുവിനെ ചിത്രദുര്‍ഗയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ ശ്രീരാമലുവിനെ സിറ്റിങ് എംഎല്‍എയുടെ അനുയായികള്‍ തടഞ്ഞു. എംഎല്‍എ തിപ്പസ്വാമിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ ചൂലുകളേന്തിയാണ് ബിജെപി പ്രവര്‍ത്തകള്‍ പ്രതിഷേധിച്ചത്.

ഖനി അഴിമതിയില്‍പെട്ട റെഡ്ഡി സഹോദരങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അവരുടെ അടുപ്പക്കാരനായ ബി ശ്രീരാമലു എംപിക്ക് ബിജെപിക്ക് ടിക്കറ്റ് നല്‍കിയത്. റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരിയിലല്ല ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കാള്‍മൂരുവില്‍ ആയിരുന്നു ശ്രീരാമുവിന് കിട്ടിയ സീറ്റ്. ബെല്ലാരിക്ക് പുറമെ ചിത്രദുര്‍ഗയിലും ദളിത് വോട്ടുകള്‍ പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ ശ്രീരാമലുവിനെ കെട്ടിയിറക്കുന്നതിനെതിരെ ചിത്രദുര്‍ഗയില്‍ ബിജെപി പ്രതീക്ഷിക്കാത്ത പ്രതിഷേധമാണുണ്ടായത്.

സിറ്റിങ് എംഎല്‍എ തിപ്പെസ്വാമി ഇവിടെ സീറ്റുറപ്പിച്ചിരുന്നതാണ്. പ്രതീക്ഷ തെറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വെറുതെയിരുന്നില്ല. സ്ഥാനാര്‍ത്ഥി ആദ്യമായി മണ്ഡലത്തിലെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ ചൂലുമായിറങ്ങി.പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.ശ്രീരാമലുവിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. പരിപാടികളില്‍ പങ്കെടുക്കാനാകാതെ ശ്രീരാമലുവിന് മടങ്ങേണ്ടി വന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്് തിപ്പെസ്വാമിയെ അനുനയിപ്പിക്കാന്‍ യെദ്യൂരപ്പ നീക്കം തുടങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും മണ്ഡലം നല്‍കിയുളള പ്രശ്‌നപരിഹാരത്തിനാണ് ശ്രമം.